കലോത്സവ കോഴ കേസ്; ഷാജിയുടെ വീട്ടിൽ നിന്ന് ഒരു കുറിപ്പ് കൂടി, അവ്യക്ത സൂചനകള്; നിര്ണായകമാകുമോ?

അന്വേഷണത്തിൻ്റെ ഭാഗമായി യൂണിവേഴ്സിറ്റി രജിസ്ട്രാറോട് മിനിറ്റ്സ്, സിസിടിവി ദൃശ്യങ്ങൾ, മത്സരങ്ങൾക്ക് നൽകിയ മാർക്ക് തുടങ്ങിയ വിവരങ്ങൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ കലോത്സവ കോഴ വിവാദത്തിനിടെ മരിച്ച വിധികർത്താവ് ഷാജിയുടെ വീട്ടിൽ നിന്ന് ഒരു കുറിപ്പ് കൂടി ലഭിച്ചു. ഷാജിയോടൊപ്പം വിധികർത്താക്കളായി ഉണ്ടായിരുന്നവരുടെ പേരുകൾ സഹിതമുള്ള അവ്യക്തമായ സൂചനകളാണ് കുറിപ്പിലുള്ളത്.

അവ്യക്തമായ ചില വിവരങ്ങൾ ഉൾപ്പെട്ട കുറിപ്പാണ് മരിച്ച വിധികർത്താവ് ഷാജിയുടെ വീട്ടിൽ നിന്നും ലഭിച്ചത്. കേരള സർവകലാശാല കലോത്സവത്തിൽ ഷാജിയോടൊപ്പം വിധികർത്താക്കളായി ഉണ്ടായിരുന്നവരുടെ പേരുകളും പുതിയതായി ലഭിച്ച കുറിപ്പിൽ ഉണ്ട്. ജയിംസ് ഗ്രൂപ്പിൽ 34 ആൾക്കാർ, പ്രായമായ അമ്മമാർ എന്നിങ്ങനെ ചില സൂചനകൾ കുറിപ്പിൽ കാണാം. പുറമെ ഷിബു പത്മകുമാറിനും വേറെ കളിക്കുന്നയാൾക്കും പ്രൈസ് കൊടുക്കണം എന്ന് പറഞ്ഞു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ജയിംസ്, പത്മകുമാർ, നിധിൻ, ജോമറ്റ് എന്നീ പേരുകളും സതീശൻ തളിപ്പറമ്പ് എന്ന പേരും ഫോൺ നമ്പറും കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അതേസമയം, അന്വേഷണ സംഘം യൂണിവേഴ്സിറ്റി രജിസ്ട്രാറോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു. ജഡ്ജിങ് പാനലിനെ തീരുമാനിച്ച മിനിറ്റ്സ്, വിവാദമായ മത്സരങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ, നൽകിയ മാർക്ക് എന്നിവ ഹാജരാക്കാനാണ് നിർദ്ദേശം.

To advertise here,contact us