തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഗ്രീഷ്മയടക്കമുള്ള പ്രതികൾ. സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് പുതിയ ഹർജി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർക്കേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂ എന്നുമാണ് ഹർജിയിൽ പറയുന്നത്.
ഹൈക്കോടതി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നു. അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് ഗ്രീഷ്മയ്ക്കായി ഹർജി സമർപ്പിച്ചത്. ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് ഹർജിക്കാർ. പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് 2022 ഒക്ടോബർ 14-ന് ഗ്രീഷ്മ കാമുകൻ ഷാരോൺ രാജിനെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്.
കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ ഇടപെടാൻ ഇല്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്.കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അവസാനമാണ് ജാമ്യം ലഭിച്ച് ജയിൽ മോചിതയായത്. പൊലീസ് കസ്റ്റഡിയിൽ കഴിയവെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ്കേസ് രജിസ്റ്റർ ചെയ്തിരുന്നു.
'നിരാശാജനകം, അപക്വം, തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കണം'; സജി ചെറിയാൻ