'എവിടെ നിൽക്കണം എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്'; ആലത്തൂരില് വിജയിക്കുമെന്ന് കെ രാധാകൃഷ്ണന്

ഇടത് പക്ഷങ്ങൾക്ക് പാർലമെന്റിൽ അംഗസംഖ്യ ഉണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ച കാലമാണ് കടന്നുപോയതെന്ന് കെ രാധാകൃഷ്ണന് പറഞ്ഞു

പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരും വരെ മന്ത്രി എന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റുമെന്ന് ആലത്തൂരിലെ സിപിഐഎം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ. റിസൾട്ട് വരും വരെ മന്ത്രിയാണ്. എവിടെ നിൽക്കണം എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ വിജയിക്കുമെന്നും കെ രാധാകൃഷ്ണൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'ഇടത് പക്ഷങ്ങൾക്ക് പാർലമെന്റിൽ അംഗസംഖ്യ ഉണ്ടായിരുന്നെങ്കിൽ എന്ന് ജനങ്ങൾ ആഗ്രഹിച്ച കാലമാണ് കടന്നുപോയത്. ഓരോ കാലത്തും ഞാൻ എന്താവണമെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. എന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രാഥാന്യമില്ല'- മന്ത്രി പറഞ്ഞു. എവിടെച്ചെന്നാലും പൂർണ മനസ്സോടെയാണ് പ്രവർത്തിച്ചത്. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാർട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുകയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഏത് പദവി വേണം എന്നത് പാർട്ടി എൽപ്പിക്കുന്ന ഉത്തരവാദിത്തം ആണ്. തനിക്ക് ഇത് വേണം എന്ന് പാർട്ടിയോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പാർട്ടിയുടെ തീരുമാനം മാക്സിമം സീറ്റുകൾ പിടിക്കുക എന്നതാണ്. ജനങ്ങളാണ് ആത്യന്തികമായി തീരുമാനിക്കേണ്ടത്. കേരളത്തില് ഇടതുപക്ഷ മനസാണ് എല്ലായിടത്തും. വ്യക്തികൾക്ക് അപ്പുറത്ത് ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ്. താൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

To advertise here,contact us