തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് പൊന്നാനിയില് പാര്ട്ടി സ്ഥാനാര്ത്ഥി തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കെ എസ് ഹംസയുടെ സ്ഥാനാര്ത്ഥിത്വത്തിന് പിന്നില് ആരുടെയും സമ്മര്ദ്ദമില്ല. ആരുടെയും സമ്മര്ദ്ദത്തിന് വഴങ്ങി സ്ഥാനാര്ത്ഥി നിര്ണയം നടത്തുന്ന പാര്ട്ടിയല്ല സിപി ഐഎമ്മെന്നും അദ്ദേഹം പറഞ്ഞു.
പാര്ലമെന്റ് തിരഞ്ഞെടുപ്പില് 20 സീറ്റിലും വിജയിക്കുകയാണ് ലക്ഷ്യമെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേര്ത്തു. ലോക്സഭാ തിരഞ്ഞെടുപ്പില് സിപിഐഎം സ്ഥാനാര്ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ട്. മലപ്പുറത്ത് സിപിഐഎമ്മിനായി വി വസീഫ് മത്സരിക്കും. പൊന്നാനിയില് പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്ത്ഥിയാകും. മുസ്ലിം ലീഗ് മുന് സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന് ടീച്ചറാകും സ്ഥാനാര്ത്ഥി. കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്.
ലീഗ് കോട്ടയിൽ ഒരു മുൻ ലീഗുകാരൻ; പൊന്നാനി പിടിക്കാൻ ഇടതിന്റെ 'സ്വതന്ത്ര' തുറുപ്പുചീട്ടോ കെ എസ് ഹംസ
വടകരയില് കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില് എം വി ജയരാജന്, കാസര്കോട് എം വി ബാലകൃഷ്ണന്, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്, ചാലക്കുടിയില് മുന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില് എ എം ആരിഫ്, ഇടുക്കിയില് ജോയ്സ് ജോര്ജ്, ആറ്റിങ്ങലില് വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില് ടി എം തോമസ് ഐസക്, ആലത്തൂരില് കെ രാധാകൃഷ്ണന് എന്നിവരാകും സിപിഐഎം സ്ഥാനാര്ത്ഥികള്.
സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സിപിഐഎം സ്ഥാനാര്ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.