'ഗുണമേന്മ നഷ്ടപ്പെടുന്നു'; സർക്കാരിനെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും വിമർശിച്ച് കറുകച്ചാൽ എഇഒ

തന്റെ മക്കളെ പഠിപ്പിക്കുന്നത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആണെന്നും സർക്കാർ സ്കൂളുകളിലെ അധ്യാപകർ പലപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നത് ഒരു തൊഴിൽ മാത്രമായി കണ്ടാണെന്നും അവർ വിമർശിച്ചു.

കോട്ടയം: സർക്കാരിനെയും വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും രൂക്ഷമായി വിമർശിച്ച് എ ഇ ഒ. കോട്ടയം കറുകച്ചാൽ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ ഓമനയാണ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗുണമേന്മ നഷ്ടപ്പെടുന്നുവെന്നും, സർക്കാർ അധ്യാപകർ തൊഴിൽ മാത്രമായി കണ്ടാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതെന്നും വിമർശനം ഉന്നയിച്ചത്. കുട്ടികളെ പണം കൊടുത്തു പഠിപ്പിക്കുന്ന രക്ഷിതാക്കളെ അഭിനന്ദിക്കുന്നുവെന്നും എഇഒ പറഞ്ഞു.

ഫെബ്രുവരി ഏഴാം തീയതി, മണിമല സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാർഷികാഘോഷത്തിൽ, എഇഒ ഓമന നടത്തിയ ഉദ്ഘാടന പ്രസംഗത്തിലാണ്, സർക്കാർ വിദ്യാഭ്യാസ മേഖലയെയും അധ്യാപകരെയും വിമർശിച്ചുള്ള പരാമർശങ്ങൾ ഉണ്ടായത്. തന്റെ മക്കളെ പഠിപ്പിക്കുന്നത് ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ ആണെന്നും സർക്കാർ സ്കൂളുകളിലെ അധ്യാപകർ പലപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നത് ഒരു തൊഴിൽ മാത്രമായി കണ്ടാണെന്നും അവർ വിമർശിച്ചു. പരിമിതിക്ക് അകത്തുനിന്നും കഷ്ടപ്പെട്ട് കുട്ടികളെ പണം കൊടുത്തു പഠിപ്പിക്കുന്ന അധ്യാപകരെ അഭിനന്ദിക്കുന്നതയും എഇഒ പറഞ്ഞു.

സർക്കാർ ശമ്പളം നൽകാൻ മാത്രം ലക്ഷങ്ങൾ മുടക്കുന്ന സ്കൂളുകളിൽ പോലും വിദ്യാർത്ഥികളുടെ എണ്ണം നാമമാത്രമായി മാറുന്നുവെന്നും, ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇതിന് കാരണം എന്നുമാണ് അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസറുടെ പക്ഷം.

To advertise here,contact us