തിരുവനന്തപുരം: മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള് പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. സുധേഷ് കുമാറിന്റെ മകള് സ്നിഗ്ധ ഡ്രൈവറെ മര്ദിച്ചെന്നാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തില് പറയുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പൊലീസ് ഡ്രൈവർ ഗവാസ്ക്കറിനെയാണ് സ്നിഗ്ധ മർദ്ദിച്ചത്. പൊലീസ് ഡ്രൈവറെ മർദ്ദിച്ചതിന് ഐപിസി 323 വകുപ്പ് പ്രകാരമാണ് ഡിജിപിയുടെ മകള്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പൊലീസ് ഡ്രൈവർ ജാതി അധിക്ഷേപം നടത്തിയെന്ന ഡിജിപിയുടെ മകളുടെ പരാതി പൊലീസ് എഴുതി തള്ളി. ഈ കേസിൽ തെളിവുകളില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. വിജിലൻസ് മേധാവിയായിരുന്ന സുധേഷ് കുമാർ ഒരു വർഷം മുമ്പാണ് വിരമിച്ചത്.
2019ലാണ് സംഭവം നടന്നത്. കനകക്കുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ ഗവാസ്കറിനെ മർദ്ദിച്ചു എന്നായിരുന്നു പരാതി. സുധേഷ് കുമാറിന്റെ കുടുംബത്തിൽ നിന്ന് നേരിട്ട പീഡനങ്ങള് സംബന്ധിച്ച് സുധേഷ് കുമാറിനോട് പരാതി പറഞ്ഞതിനുള്ള പ്രതികാരമായിരുന്നു മർദ്ദനമെന്നായിരുന്നു ഗവാസ്കർ പൊലീസിന് നൽകിയ പരാതി. സംസ്ഥാന പൊലീസിലെ ദാസ്യവൃത്തിയെക്കുറിച്ചുള്ള വലിയ ചർച്ചകളിലേക്ക് ഈ സംഭവം വഴിവച്ചു.
പരിക്കേറ്റ ഗവാസ്കർ ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ ഡ്രൈവർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതി സ്നിഗ്ധയും നൽകി. ഇതിൽ ഗവാസ്കർക്കെതിരെ കേസെടുത്തു. രണ്ട് കേസുകളും ക്രൈം ബ്രാഞ്ചിന് സർക്കാർ കൈമാറി. സമർദ്ദം ചെലുത്തി ഗവനാസ്കറിനെക്കൊണ്ട് പരാതി പിൻവലിപ്പിക്കാനുള്ള പല ശ്രമങ്ങളും പിന്നാലെ നടന്നു. എന്നാൽ, പരാതി പിൻവലിക്കാതെ കുറ്റപത്രം നൽകണമെന്നാവശ്യപ്പെട്ട് ഗവാസ്ക്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രണ്ടു വർഷം മുമ്പാണ് കേസിൽ അന്വേഷണം പൂർത്തിയാക്കിയത്. തുടർന്ന് ക്രൈം ബ്രാഞ്ച് എസ്പി കുറ്റപത്രം ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകി. പക്ഷേ കുറ്റം കോടതിയിൽ സമർപ്പിക്കുന്നത് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചു. വീണ്ടും ഗവാർസ്ക്കർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം കോടതിയിൽ നൽകാൻ നടപടിയായത്.
ദൗത്യസംഘത്തിന് വെല്ലുവിളിയായി പുലിയും; മിഷൻ ബേലൂർ മഗ്ന അതീവ ദുഷ്കരം