ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും; വയനാട് പടമലയിൽ കടുവയിറങ്ങി, ഭീതിയിൽ ജനം

രാവിലെ പള്ളിയിലേക്ക് പോയ സ്ത്രീയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു.

മാനന്തവാടി: വയനാട് പടമലയിൽ ജനവാസമേഖലയിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്താണ് കടുവയിറങ്ങിയത്. ജനവാസമേഖലയിൽ കടുവ എത്തിയതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു.

രാവിലെ ആറരയോടെയാണ് സംഭവം. പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തിൽ ലിസിയാണ് കടുവയെ കണ്ടത്. റോഡിൽ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തി. എന്നാൽ, അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടുവ വഴിയിലൂടെ കടന്ന് മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസം ബേലൂർ മഗ്ന കയറിപ്പോയതും ഇതേ മലമുകളിലേക്കായിരുന്നു. ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും എത്തിയതിന്റെ ഭീതിയിലാണ് ജനങ്ങൾ.

സ്ഥലത്തെത്തിയ നാലംഗ വനപാലക സംഘം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി തിരച്ചിൽ ആരംഭിച്ചു. അതിനിടെ വനം വകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് മണിക്കൂറുകളോളം പാൽവെളിച്ചം കുറുവാ ദ്വീപ് റോഡ് നാട്ടുകാർ ഉപരോധിച്ചു. പടമല പള്ളിക്ക് സമീപമുള്ള കൃഷിയിടത്തിൽ നിന്ന് രണ്ടു കിലോമീറ്ററോളം അകലെയായി കോണവയൽ ആദിവാസി കോളനിക്ക് സമീപത്ത് കടുവയുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.

To advertise here,contact us