കൊച്ചി: തൃപ്പൂണിത്തുറയില് പടക്കസംഭരണശാലയില് ഉഗ്രസ്ഫോടനത്തില് തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് ചൂരക്കാട്ടെ ജനങ്ങൾ. വീടുകൾ ഉൾപ്പെടെ ഇരുന്നൂറിലേറെ കെട്ടിടങ്ങൾക്കാണ് നാശ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് പലരും. തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രദേശത്തുള്ളവര് ആക്ഷൻ കൗൺസിലും രൂപീകരിച്ചു.
പ്രദേശത്ത് വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവുമുൾപ്പെടെ പുനസ്ഥാപിക്കേണ്ടതുണ്ട്. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. നാശ നഷ്ടങ്ങളുടെ കണക്കെടുത്ത സർക്കാർ, അടിയന്തരമായി സഹായം നൽകിയാലേ ആളുകള്ക്ക് സ്വന്തം വീടുകളിൽ കയറി കിടക്കാൻ സാധിക്കൂ എന്നതാണ് വസ്തുത.
കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം, മന്ത്രിയെ പുറത്താക്കണം: കെ സുധാകരന്
സ്ഫോടനത്തില് തകര്ന്ന് വീണ കെട്ടിടങ്ങൾക്കൊപ്പം നിലം പതിച്ചത് ഒരു പ്രദേശത്തെ ജനങ്ങളുടെയാകെ സ്വപ്നവും ഒരായുസ്സിന്റെ അധ്വാനവുമാണ്. ഭാഗ്യം കൊണ്ട് മാത്രം ജീവൻ തിരിച്ചു കിട്ടിയവരുമുണ്ട് ഇക്കൂട്ടത്തിൽ. തകർന്നടിഞ്ഞ വീടുകൾ എങ്ങനെ പഴയ വിധത്തിൽ ആക്കുമെന്ന് അറിയാത്ത അന്താളിപ്പിലാണ് പലരും. തങ്ങൾക്കുണ്ടായ നഷ്ടങ്ങളെണ്ണി കണ്ണീർ വാർക്കുകയാണ് വീട്ടമ്മമാർ. നിയമത്തിന്റെ നൂലാമാലകളും സാങ്കേതികത്വവും പറഞ്ഞ് അർഹതപ്പെട്ട നഷ്ടപരിഹാരം വൈകിക്കരുത് എന്നത് മാത്രമാണ് ഓരോ ജനങ്ങളുടേയും അഭ്യര്ത്ഥന.