മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിക്കാൻ വിജിലൻസ്

തട്ടിപ്പ് നടന്നെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്

icon
dot image

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അവസാനിപ്പിക്കാമെന്ന് കാണിച്ച് വിജിലൻസ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയിന്മേലെടുത്ത കേസിലാണ് റിപ്പോർട്ട് നൽകിയത്. തട്ടിപ്പ് നടന്നെന്ന് കണ്ടെത്താനായില്ലെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപമറിയിക്കാൻ വിഎസ്സിന് വിജിലൻസ് കോടതികൾ നോട്ടീസയച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.

15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന വിഎസ്സിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിന്നാക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ താഴേത്തട്ടിലേക്ക് വിതരണം ചെയ്ത് തട്ടിപ്പ് നടത്തിയെന്നും വിഎസ്സിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

എന്നാൽ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലാണ് അഞ്ച് കേസുകൾ എഴുതി തളളാൻ തീരുമാനിച്ചിരിക്കുന്നത്. വായ്പ നൽകിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്.

ഇതിനിടെ മൈക്രോ ഫിനാൻസ് നടത്തിപ്പിൻെറ കോ-ഓഡിനേറ്ററായിരുന്ന മഹേശൻ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. ആത്മഹത്യക്ക് പിന്നിൽ വെള്ളാപ്പള്ളിയും മകൻ തുഷാറുമാണെന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. ഈ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

ഗണേഷ് കുമാറിന്റെ പേഴ്സണല് സ്റ്റാഫില് 20 പേര്; 5 പേര് ഡെപ്യൂട്ടേഷനില്

To advertise here,contact us