ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ജുഡീഷ്യൽ സിറ്റിക്കുള്ള സ്ഥലപരിശോധന 17ന്

ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങൾ ഒരു കോമ്പൗണ്ടിൽ കൊണ്ടുവരാനാണ് പദ്ധതി. കളമശ്ശേരിയിലെ എച്ച്എംടിയുടെ സ്ഥലത്തായിരിക്കും ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക.

കൊച്ചി: ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാൻ ധാരണയായി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സ്ഥല പരിശോധന ഈ മാസം 17ന് നടക്കും. കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം.

ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങൾ ഒരു കോമ്പൗണ്ടിൽ കൊണ്ടുവരാനാണ് പദ്ധതി. കളമശ്ശേരിയിലെ എച്ച്എംടിയുടെ സ്ഥലത്തായിരിക്കും ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക. 25 ഏക്കർ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ. ഹൈക്കോടതി കൂടാതെ ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെ ഓഫീസ്, ജുഡീഷ്യൽ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.

ഹൈക്കോടതി ജുഡീഷ്യൽ സിറ്റിയിലേക്ക് മാറ്റിയാൽ ഹൈക്കോടതിയുടെ സ്ഥാനത്ത് ജില്ലാ കോടതിയടക്കമുള്ള മറ്റുകോടതികൾക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയേക്കും. ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സർക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ, ധന വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കും. ഇ-കോർട്ട് സംവിധാനത്തിന്റെ മൂന്നാംഘട്ടം തുടങ്ങാനും തീരുമാനമായിട്ടുണ്ട്.

To advertise here,contact us