'എക്സാലോജിക്കിൽ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിര്': എ കെ ബാലൻ

'ഇവർ എന്താണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക'

തിരുവനന്തപുരം: എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക് എതിരെന്ന് മുൻമന്ത്രി എ കെ ബാലൻ. കേന്ദ്ര ഏജൻസികൾ എന്ത് പരിഹാസ്യമാണ് കാട്ടികൂട്ടുന്നതെന്നും ബാലൻ ചോദിക്കുന്നു.

'ഇവർ എന്താണ് കാട്ടികൂട്ടുന്നത്. കോടതിയുടെ പരിഗണനയുള്ള കേസിൽ കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് അന്വേഷണം നടത്തുക. ഇത് തീർത്തും ഒരു കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണെന്നും ഈ ഗൂഢാലോചനക്ക് പിന്നിൽ ചില വ്യക്തികൾ ഉണ്ടെന്നും അവരെക്കുറിച്ച് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ടെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിക്കോ മകൾക്കോ എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. ഇതിൽ തട്ടിപ്പ് നടന്നിട്ടില്ല എന്ന് ഹൈകോടതി തന്നെ പറഞ്ഞതാണ്. പിന്നെ ഏത് സാഹചര്യത്തിലാണ് ഈ അന്വേഷണമെന്നും', ബാലൻ ചോദിച്ചു.

വീണ വിജയനെതിരെ ഏത് അന്വേഷണവും വരട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നേരത്തെ പറഞ്ഞിരുന്നു. സിബിഐയേക്കാള് വലുതല്ലായെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില് കൂടുതല് പ്രതികരിക്കാന് എം വി ഗോവിന്ദന് തയ്യാറായില്ല.

എക്സാലോജിക്ക്-സിഎംആർഎൽ ഇടപാടിലെ അന്വേഷണം എസ്എഫ്ഐഒക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലുളളഏറ്റവും ഉയർന്ന അന്വേഷണമാണിത്. എക്സാലോജിക്കും സിഎംആർഎല്ലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

To advertise here,contact us