'മുസ്ലിം ലീഗ്-സിപിഐഎം സഖ്യം അസാധ്യം'; നിലപാടുകൾ ഒത്തുവരുന്നത് സഖ്യസൂചനയല്ലെന്ന് കെ ടി ജലീൽ

'ലീഗിൽ ഒരു വിഭാഗം ഒറ്റപ്പെട്ട് നിൽക്കുന്നു'

മലപ്പുറം: മുസ്ലിം ലീഗ്-സിപിഐഎം സഖ്യം അസാധ്യമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീഗ് കോൺഗ്രസിൽ നിന്ന് ഭിന്നമായി പല നിലപാടുകളും എടുത്തിട്ടുണ്ട്. അത് ഇടതുപക്ഷ നിലപാടുകളുമായി ഒത്തുവരുന്നു എന്നതുകൊണ്ട് സ്വാഗതം ചെയ്യുന്നതാണ്. അതിനെ രാഷ്ട്രീയ സഖ്യമായിട്ടോ അല്ലെങ്കിൽ സഖ്യത്തിന്റെ സൂചനയായിട്ടോ കണേണ്ടതില്ല. മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുക, അവരെ മുന്നണിയിൽ കൊണ്ടുവരിക എന്നത് സിപിഐഎം നേതാക്കളുടെ പരിപാടിയാണെന്ന് കരുതുന്നില്ലെന്നും കെ ടി ജലീൽ റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാഗവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലും മുസ്ലിം ലീഗ് പ്രതികരിക്കുന്നില്ലെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി. അവർ തികഞ്ഞ അലംഭാവം കാണിക്കുകയാണ്. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് ആണ് രാമക്ഷേത്രം പണിതതെന്ന വാർത്തകളും ലേഖനങ്ങളും എഡിറ്റോറിയലും പല പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇക്കാര്യം ചന്ദ്രിക പത്രത്തിൽ കണ്ടില്ല. ആരെയാണ് മുസ്ലിംലീഗും ചന്ദ്രികയും ഭയക്കുന്നത്. ചന്ദ്രികയുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം നിലനിൽക്കുന്നുവെന്നത് മൂലമാണോ പ്രതികരിക്കാത്തത്. ഇതിൽ വിശദീകരണം തരേണ്ടത് മുസ്ലിം ലീഗ് നേതൃത്വമാണെന്നും കെ ടി ജലീൽ പറഞ്ഞു.

മുസ്ലിം ലീഗിനെ ഒരു പ്രൈവറ്റ് കമ്പനി എന്ന നിലയിലല്ല കൊണ്ടുപോകേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ സംഘടനയായിട്ടാണ് കൊണ്ടുപോകേണ്ടത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ചെയർമാൻ ഒരാളും ജനറൽ മാനേജർ മറ്റൊരാളും എന്ന നിലയിൽ അല്ല കൊണ്ടുപോകേണ്ടതെന്ന് 2006 മുതൽ താൻ പറയുന്നതാണ്. ലീഗിൽ നിന്ന് തന്നെ പുറത്താക്കുന്നതും ഇത്തരമൊരു സിസ്റ്റത്തിനെതിരെ ശക്തമായി സംസാരിച്ചത് കൊണ്ടാണ്. മുസ്ലിം ലീഗ് ഒരു പ്രൈവറ്റ് കമ്പനിയുടെ രീതിയിലേക്ക് മാറുകയാണ്. ഈ ആക്ഷേപം ലീഗിലെ പലർക്കുമുണ്ടെന്നും കെ ടി ജലീൽ പറഞ്ഞു.

വ്യാജരേഖ നിർമിക്കാൻ വിദ്യയ്ക്ക് ആരുടെയും സഹായം ലഭിച്ചില്ല; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ലീഗിൽ ഒരു വിഭാഗം ഒറ്റപ്പെട്ട് നിൽക്കുന്നു. മുഈൻ അലി തങ്ങൾക്ക് പിന്തുണ നൽകാൻ മുസ്ലിം ലീഗ് നേതൃത്വം വൈകി എന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് വലിയ സാധ്യതയുണ്ട്. എന്നാൽ താൻ മത്സരിക്കില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കി. പൊതു സ്ഥാനാർത്ഥി വരുമോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

To advertise here,contact us