മുഖ്യമന്ത്രിക്കും ഡിജിപിക്കും കൃത്രിമ തലമുടി പോസ്റ്റലായി അയച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം

ചൊവ്വാഴ്ചയോടെ ജില്ലാതലങ്ങളിലെ പ്രതിഷേധം അവസാനിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡിജിപിക്കും കൃത്രിമ തലമുടി അയച്ച് കൊടുത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ കലക്ടറേറ്റ് മാർച്ചിനിടെ വനിതാ പ്രവർത്തകയുടെ തലമുടിയിൽ പൊലീസ് ചവിട്ടി പിടിച്ച് മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വേറിട്ട സമരം. തിരുവനനന്തപുരം ജിപിഒ യിലേക്ക് പ്രകടനമായി എത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുടി പോസ്റ്റലായി അയച്ചു നൽകിയത്. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉദ്ഘടനം ചെയ്തു.

പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് നിഷ്ഠുരമായ പെരുമാറ്റമാണെന്ന് അബിൻ വർക്കി നേരത്തെ പറഞ്ഞിരുന്നു. വനിതാ പ്രവർത്തകരെ തിരഞ്ഞു പിടിച്ചു ആക്രമിക്കുകയാണ്. മുൻപെങ്ങും സമരചരിത്രത്തിൽ ഇല്ലാത്ത രീതിയാണ് കാണുന്നത്. ബൂട്ടിട്ട് ചവിട്ടാൻ ഇത് ബ്രിട്ടീഷ് രാജ് അല്ല. ഇന്ന് ബ്രിട്ടീഷ് രാജിനെ ഓർമിപ്പിക്കുന്ന തരത്തിലാണ് പൊലീസ് പ്രവർത്തിച്ചത്. ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അബിൻ വർക്കി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടത്തിയ സമരത്തിനിടെയാണ് യൂത്ത് കോൺഗ്രസ് വനിത പ്രവർത്തകയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റത്. വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയ നിലയിലും മുടിയിൽ ബൂട്ട് ഇട്ട് ചവിട്ടി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വനിതപ്രവർത്തകരെ ആക്രമിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് മുതൽ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ജില്ലാതലങ്ങളിലെ പ്രതിഷേധം അവസാനിക്കും. രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധമുണ്ടാകും. സെഷൻസ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ജാമ്യം ലഭിച്ചാൽ രാഹുലിന് സ്വീകരണം ഒരുക്കും.

To advertise here,contact us