ഉമര് ഫൈസിക്കെതിരായ കേസ്; വി പി സുഹറക്ക് എതിരെ സമസ്ത

കേസ് നിയമപരമായി നേരിടുമെന്നും സമസ്ത അറിയിച്ചു.

കോഴിക്കോട്: സമസ്ത നേതാവ് ഉമര് ഫൈസി മുക്കത്തിനെതിരായ കേസിൽ വി പി സുഹറക്ക് എതിരെ സമസ്ത. വി പി സുഹ്റയുടേത് മാധ്യമ ശ്രദ്ധ നേടാൻ വേണ്ടിയുള്ള വില കുറഞ്ഞ ഏർപ്പാടാണെന്നാണ് സമസ്തയുടെ വിമർശനം. കേസ് നിയമപരമായി നേരിടുമെന്നും സമസ്ത അറിയിച്ചു.

ഉമർ ഫൈസിയുടെ പ്രതികരണം ചില സ്ത്രീകളുടെ മത ചിട്ടകൾ പാലിക്കാതെയുള്ള നിലപാടിനെതിരെയായിരുന്നു. ഉമർ ഫൈസി ചെയ്തത് പണ്ഡിതന്റെ ധർമ്മം നിർവ്വഹിക്കലാണ്. ധാർമിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ വെല്ലുവിളിക്കുന്ന സുഹ്റയുടെ നിലപാട് പ്രതിഷേധാർഹമാണ്. മുഴുവൻ വിശ്വാസികളുടെയും പിന്തുണ ഉമർ ഫൈസിക്ക് എന്നുമുണ്ടെന്നും സമസ്ത കൂട്ടിച്ചേർത്തു.

ഉമര് ഫൈസി മുക്കത്തിനെതിരെ കേസ്; നടപടി വി പി സുഹറയുടെ പരാതിയില്

സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയെന്നാരോപിച്ച് വി പി സുഹറ നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. റിപ്പോര്ട്ടര് ടിവിയുടെ ക്ലോസ് എന്കൗണ്ടറിലാണ് വിവാദ പരാമര്ശം നടത്തിയത്. ഐപിസി 295എ, 298 വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടവും പര്ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്ക്കുമെന്നുമാണ് ഉമര് ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന് വിടാന് കഴിയില്ല. പഴഞ്ചന് എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര് ഫൈസി ക്ലോസ് എന്കൗണ്ടറില് പറഞ്ഞിരുന്നു.

ലോകം മുഴുവന് കേള്ക്കുന്ന രീതിയില് സ്റ്റേജില് കയറി എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞുകഴിഞ്ഞാല് അതെങ്ങനെ സഹിക്കാന് സാധിക്കുമെന്നാണ് അന്ന് വി പി സുഹറ വിവാദ പരാമര്ശത്തോട് പ്രതികരിച്ചത്. എത്ര പേര് കേള്ക്കുന്നതാണ്. അഴിഞ്ഞാട്ടം എന്നതിന് വലിയ അര്ത്ഥമുണ്ട്. മനുഷ്യര്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ലെ. വായില്ത്തോന്നിയതെല്ലാം വിളിച്ച് പറയാനാണോ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നതെന്നും സുഹറ ചോദിച്ചിരുന്നു.

To advertise here,contact us