'വിമർശിക്കുമ്പോൾ ഔന്നത്യം കാണിക്കണം'; മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികൾക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കെസിബിസിയുടെ വിമർശനം

കൊച്ചി: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി. വിമർശിക്കുമ്പോൾ മന്ത്രി ഔന്നത്യം കാണിക്കണമായിരുന്നുവെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ സഭാ പ്രതിനിധികൾക്കെതിരെ സജി ചെറിയാൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കെസിബിസിയുടെ വിമർശനം.

ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്ശം. ആലപ്പുഴ പുന്നപ്രയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമർശം.

ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി രംഗത്തെത്തിയത്. സജി ചെറിയാന്റെ വാക്കുകൾക്ക് ഔന്നത്യമില്ലെന്നും പ്രത്യേക നിഘണ്ടുവിൽ നിന്ന് വാക്കുകള് എടുത്താണ് മന്ത്രി സംസാരിക്കുന്നതെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി റിപ്പോർട്ട്റിനോട്. മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ ക്രൈസ്തവർക്ക് നീരസമുണ്ടെന്നും കെസിബിസി വക്താവ് പറഞ്ഞു.

വി എം സുധീരന്റെ പരസ്യവിമർശനം; ഹൈക്കമാൻഡിന് അതൃപ്തി, വിശദീകരണം തേടിയേക്കും

സജി ചെറിയാന്റെ പ്രസ്താവന അധിക്ഷേപകരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പ്രതികരിച്ചു. ക്രൈസ്തവ സഭ ബിജെപിക്ക് എതിരല്ല. വി എൻ വാസവന് പുതിയ വകുപ്പ് കിട്ടിയത് കണ്ടാണ് സജി ചെറിയാന്റെ പ്രസ്ഥാവന. അധിക്ഷേപ പരാമർശം നടത്തുന്നവർക്ക് സിപിഐ എം കൂടുതൽ സ്ഥാനങ്ങൾ നൽകുന്നു. സജി ചെറിയാന്റെ പ്രസ്താവന പാർട്ടി നിലപാട് ആണൊ എന്ന് സിപിഐഎം വ്യക്തമാക്കണമെന്നും വി മുരളീധരൻ പറഞ്ഞു.

To advertise here,contact us