'എന്ഡോസള്ഫാന് ഇരകളായി പരിഗണിക്കാൻ പറ്റുന്നത് 2011 വരെയുള്ളവരെ'; ഉത്തരവിനെതിരെ പ്രതിഷേധം

എന്ഡോസള്ഫാന് ഇരകളായി 2011 വരെയുള്ളവരെ മാത്രമേ പരിഗണിക്കാന് കഴിയൂ എന്ന സർക്കാരിൻറെ പുതിയ ഉത്തരവിനെതിരെയാണ് പ്രതിഷേധം.

കാസര്കോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ 2011 ന് ശേഷം ജനിച്ചവർ ഉൾപ്പെടില്ലെന്ന ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിനെതിരെ ദുരിതബാധിതരുടെ പ്രതിഷേധം. ഉത്തരവ് കത്തിച്ചു കൊണ്ട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിലാണ് പ്രതിഷേധം നടന്നത്. പുതിയ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം എന്നാണ് ദുരിതബാധിതരുടെ ആവശ്യം.

പുതിയ ഉത്തരവ് പ്രകാരം 2011 ഒക്ടോബർ 25 നു ശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നും എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത് 2005 ഒക്ടോബർ 25-നാണെന്നും കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ എന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം. ഇതിനെതിരെയാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.

എൻഡോസൾഫാൻ; 2011ന് ശേഷമുള്ളവർ ദുരിതബാധിത പട്ടികയ്ക്ക് പുറത്താകും, ഉത്തരവിറക്കി സർക്കാർ

പ്രതിപക്ഷത്ത് ആയിരുന്നപ്പോള് ദുരിതബാധിതർക്കൊപ്പം നിലകൊണ്ടവർ ഇപ്പോൾ ഭരണപക്ഷത്ത് എത്തിയപ്പോള് മറുകണ്ടം ചാടിയെന്നും ദുരിതബാധിതർ പറയുന്നു. ഡിസംബർ എട്ടിന് വലിയ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ ആണ് എൻഡോസൾഫാൻ ദുരിതബാധിതരുടെ തീരുമാനം.

To advertise here,contact us