കൊച്ചി: കുസാറ്റിൽ നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള സിൻഡിക്കേറ്റ് അന്വേഷണത്തിനെതിരെ സർവകലാശാല ജീവനക്കാരുടെ സംഘടന രംഗത്ത്. സിൻഡിക്കേറ്റ് അന്വേഷണം സത്യാവസ്ഥ അട്ടിമറിക്കാനാണ് എന്നാണ് ഇവരുടെ ആരോപണം. ഇതു സംബന്ധിച്ച് കുസാറ്റ് എംപ്ലോയീസ് യൂണിയൻ പൊലീസിൽ പരാതി നൽകി.
സർവ്വകലാശാല രജിസ്ട്രാറെയും യൂത്ത് വെൽഫെയർ ഡയറക്ടറെയും സംരക്ഷിക്കാൻ ശ്രമിക്കുന്നെന്നാണ് കുസാറ്റ് എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നത്. രജിസ്ട്രാറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്നും യൂണിയൻ പറയുന്നു.
കണ്ണൂർ വിസി പുനര്നിയമനം; സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രൻ
കുസാറ്റിൽ ടെക്ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാർത്ഥികൾ മരിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാളിനെ മാറ്റിയിരുന്നു. ഡോ. ദീപക് കുമാർ സാഹുവിനെ ആണ് മാറ്റിയത്. മുൻ പ്രിൻസിപ്പാള് ഡോ. ശോഭ സൈറസിന് പകരം ചുമതല നൽകി. സർവകലാശാല മൂന്നംഗ സിൻഡിക്കേറ്റ് ഉപസമിതിയിൽ നിന്ന് പി കെ ബേബിയെയും മാറ്റിയിരുന്നു. ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയിൽ വീഴ്ച വരുത്തിയ ആളാണ് പി കെ ബേബി എന്ന് ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു നടപടി. ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച പറ്റി എന്ന ആരോപണത്തെ തുടർന്നാണ് നടപടി ഉണ്ടായത്.
'മുഖ്യമന്ത്രി വന്ന് തന്നെ നേരിൽക്കണ്ടു'; കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗവർണർ
അതേസമയം, ടെക് ഫെസ്റ്റിൽ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാൻ പോകുന്നതെന്ന് സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സർവകലാശാലയുടെ ഔദ്യോഗിക വിശദീകരണം വന്നു. പരിപാടിയുടെ തലേ ദിവസം നൽകിയ കത്തിൽപ്പോലും ഇത്തരമൊരു പരിപാടിയുടെ കാര്യം പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നില്ല. അത്തരമൊരു വിവരം അറിഞ്ഞിരുന്നെങ്കിൽ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നൽകുമായിരുന്നില്ലെന്നും സർവകലാശാല വിശദീകരിച്ചു.