'ക്രമസമാധാന പ്രശ്നങ്ങളില്ല'; എൻഎസ്എസ് നാമജപ ഘോഷയാത്രയ്ക്കെതിരായ കേസ് അവസാനിപ്പിച്ചു

നാമജപ ഘോഷയാത്രയിൽ അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ എൻഎസ്എസ് സംഘടിപ്പിച്ച പ്രതിഷേധ നാമജപഘോഷയാത്രക്കെതിരായ കേസ് പൊലീസ് അവസാനിപ്പിച്ചു. നാമജപ ഘോഷയാത്രയിൽ അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് റിപ്പോർട്ട് നൽകിയത്.

'ഒരു സബ്സിഡി ഉല്പ്പന്നം ലഭിക്കാത്തപ്പോൾ മറ്റൊന്ന് ഉറപ്പാക്കും'; വിമർശനങ്ങൾ തണുപ്പിക്കാൻ സർക്കാർ

നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു എൻഎസ്എസിന്റെ നാമജപ ഘോഷയാത്ര. കൻ്റോൺമെൻറ് പൊലീസ് ഇതിനെതിരെ കേസ് എടുത്തിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെയായിരുന്നു കേസ്. പൊലീസ് നിർദ്ദേശം ലംഘിച്ചാണ് ഘോഷയാത്ര നടത്തിയിരിക്കുന്നതെന്നാണ് എഫ്ഐആറിൽ പറഞ്ഞിരുന്നത്.സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്. ഗതാഗത തടസം സൃഷ്ടിച്ചു, അനുമതിയില്ലാതെ ഘോഷയാത്ര നടത്തി, തുടങ്ങിയവയായിരുന്നു ചുമത്തിയിരുന്ന കുറ്റം. ജാഥ നടത്തുമെന്ന് അറിയിച്ചുകൊണ്ട് കൻ്റോൺമെന്റ് സ്റ്റേഷൻ, ഫോർട്ട് പൊലീസ് സ്റ്റേഷൻ, ഡിജിപി എന്നിവർക്ക് മെയിൽ അയച്ചിരുന്നുവെന്ന് സംഗീത് നേരത്തേ പറഞ്ഞിരുന്നു.

To advertise here,contact us