തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ കെപിസിസി അച്ചടക്ക സമിതി നടപടി തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിഷയം പാർട്ടി ആലോചിച്ചാണ് അച്ചടക്ക സമിതിക്ക് വിട്ടതെന്നും ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത നടപടിയുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് അച്ചടക്ക സമിതിയാണെന്നും കെ സുധാകരൻ പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് വിഷയം സംഘടനാപരമായ കാര്യമാണെന്നും മറ്റു കാര്യങ്ങൾ കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പൊന്നാനിയിൽ ഇടത് സ്വതന്ത്രനായി ആര്യാടൻ ഷൗക്കത്തിനെ പരിഗണിക്കും എന്നത് വാർത്തകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നത്; പലസ്തീൻ വിഷത്തിൽ സിപിഐഎമ്മിന് ആത്മാർഥതയില്ല:വി ഡി സതീശൻ
എന്നാൽ ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി പാടില്ലെന്നാണ് കെ മുരളീധരന്റെ ആവശ്യം. ആര്യാടൻ ഷൗക്കത്ത് സ്വതന്ത്ര വേഷം കെട്ടി ഇറങ്ങില്ല. കോൺഗ്രസ് വിട്ടവരുടെ സ്ഥിതി ഷൗക്കത്തിനറിയാം. ഉറപ്പുള്ള 'കൈ' ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടണ്ടായെന്നും മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആര്യാടൻ ഷൗക്കത്തിന് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൊന്നാനിയില് മത്സരിപ്പിക്കാന് സിപിഐഎം സ്വതന്ത്രരെ തേടുന്നുവെന്നും ആര്യാടന് ഷൗക്കത്തിനെ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
'ഉറപ്പുള്ള 'കൈ' ഉള്ളപ്പോൾ മറ്റ് ചിഹ്നങ്ങൾ തേടേണ്ട'; ആര്യാടൻ ഷൗക്കത്ത് വിഷയത്തില് കെ മുരളീധരൻ
ഒരാഴ്ചത്തേക്കാണ് ആര്യാടൻ ഷൗക്കത്തിന് കോണ്ഗ്രസ് വിലക്ക് ഏർപ്പെടുത്തിയത്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നും നിർദേശം ഉണ്ടായിരുന്നു. അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെപിസിസിയുടെ തീരുമാനം. ഒരാഴ്ചയ്ക്കുള്ളിൽ അച്ചടക്ക സമിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. ഷൗക്കത്തിന്റെ ഭാഗം വിശദീകരിക്കാൻ അച്ചടക്കസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു ദിവസത്തിനകം മറുപടി കിട്ടുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. മറുപടി ലഭിച്ച ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെപിസിസി നിർദേശം ലംഘിച്ച് പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതിനായിരുന്നു നടപടി.