ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായി പരാതി; ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യ വകുപ്പ് ചുമത്തി

ഓൺലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായുള്ള പരാതിയെ തുടർന്ന് കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂർവമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി. യുവാവിൻ്റെ ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓൺലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. കോട്ടയം സ്വദേശി രാഹുലാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേർ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

കഴിഞ്ഞ ദിവസം ഇതേ ഹോട്ടലിൽ നിന്ന് 19, 20 തീയതികളിൽ നിന്ന് ഭക്ഷണം കഴിച്ച് എട്ട് പേർ ചികിത്സ തേടിയിരുന്നു. ഇതോടെ രാഹുലിനെ കൂടാതം ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയവർ 13 ആയി. ഗ്രിൽഡ് ചിക്കൻ, ഷവർമയ്ക്കൊപ്പമുള്ള മയോണൈസ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങൾ കഴിച്ചവരാണ് വയറിളക്കവും ഛർദിയും പിടിപെട്ട് ചികിത്സ തേടിയത്.

അതേസമയം, രാഹുലിന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടർന്ന് രാഹുലിന്റെ അവയവങ്ങൾ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നും മെഡിക്കൽ സൂപ്രണ്ട്പറഞ്ഞു.

To advertise here,contact us