തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. കെഎസ്ആർടിസി ബസ്സുകൾക്ക് ഉൾപ്പെടെ നിയമം ബാധകമായിരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. നിയമം പാലിക്കാത്ത വാഹനങ്ങൾ പിഴ ഒടുക്കേണ്ടി വരും.
സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ ഇനിയും ഇളവ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. അതേസമയം എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷമുള്ള വാഹനാപകടങ്ങളുടെ ഹൈക്കോടതിയിൽ നൽകിയ കണക്കുകളിൽ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു.
ഹൈക്കോടതിയിലും നിയമസഭയിലും നൽകിയ കണക്കുകൾ കൃത്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എഐ ക്യാമറ ഘടിപ്പിച്ചതിനു ശേഷം 62.67 ലക്ഷം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 14.88 കോടി രൂപയാണ് ഇതുവഴി സർക്കാരിന് പിരിഞ്ഞു കിട്ടിയതെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക