സിദ്ദിഖിന്റെ പൊതുദർശനം രാവിലെ കടവന്ത്രയിൽ; സംസ്കാരം ഇന്ന് വൈകിട്ട് ഔദ്യോഗിക ബഹുമതികളോടെ

രാവിലെ 9 മണി മുതൽ 12 മണിവരെയാണ് കൊച്ചിയിൽ പൊതുദർശനമുണ്ടാവുക

കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ മൃതദേഹം പുലർച്ചയോടെ അമൃത ആശുപത്രിയിൽ നിന്ന് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും അന്തിമോപചാരമർപ്പിക്കാൻ വീട്ടിൽ സൗകര്യമൊരുക്കും. വൈകിട്ട് ആറ് മണിക്ക് എറണാകുളം സെന്ട്രല് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. രാവിലെ 8.30 ഓടെ കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഭൌതിക ദേഹം കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് കൊച്ചിയിൽ പൊതുദർശനമുണ്ടാവുക. തുടർന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും.

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെസിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായി. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് മരണം വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാളത്തില ചിരിപ്പടക്കത്തിന് തിരികൊളുത്തിയ അനേകം കഥാപാത്രങ്ങളെയും ഡയലോഗുകളെയും മലയാളികൾക്ക് സമ്മാനിച്ചാണ് സിദ്ദിഖെന്ന സംവിധായകന്റെ മടക്കം.

കൊച്ചിൻ കലാഭവനിലൂടെയാണ് സിദ്ദിഖിന്റെ കലാജീവിതം ആരംഭിക്കുന്നത്. കലാഭവനിൽ വെച്ചാണ് അദ്ദേഹം പില്ക്കാലത്ത് തന്റെ സംവിധാന പങ്കാളിയായ ലാലുമായി സൗഹൃദത്തിലാകുന്നത്. ഈ കാലയളവിലാണ് ഇരുവരും സംവിധായകൻ ഫാസിലിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹസംവിധായകരാകുന്നതും. ഈ ഘട്ടത്തിൽ തന്നെയാണ് പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയ്ക്ക് തിരക്കഥ ഇരുവരും ചേർന്നെഴുതുന്നത്. നാടോടിക്കാറ്റ് എന്ന സിനിമയ്ക്ക് ആധാരമായതും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിന്റെ കഥയായിരുന്നു. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല, റാംഞ്ചി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി തുടങ്ങിയ ബോക്സ് ഓഫീസിനെ തകർത്ത ഒരുപിടി ചിത്രങ്ങൾ സിദ്ദിഖ് സമ്മാനിച്ചു. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് സിദ്ദിഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തു. ഭാര്യ: സജിത, മക്കൾ: സുമയ, സാറ, സുകൂൺ.

To advertise here,contact us