'സപ്ലൈക്കോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നു'; വിലക്കയറ്റത്തിൽ സർക്കാരിനെതിരെ പി സി വിഷ്ണുനാഥ്

'സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റി, ഓണക്കിറ്റിനെ കുറിച്ച് സർക്കാർ എന്താ ഒന്നും പറയാത്തത്'

തിരുവനന്തപുരം: സപ്ലൈക്കോയെ ദയാവധത്തിന് വിട്ടുകൊടുക്കുന്നുവെന്ന വിമർശനവുമായി നിയമസഭയിൽ പി സി വിഷ്ണുനാഥ് എംഎൽഎ. സപ്ലൈക്കോയിൽ സാധനങ്ങൾ ഒന്നുമില്ല. വില കൂടിയില്ല എന്ന് മുഖ്യമന്ത്രി പറയുന്നു, പക്ഷേ സാധനം എവിടെ കിട്ടും. അതു കൂടി പറയണം. വിലകൂടിയിട്ടില്ലെന്നതും വസ്തുതാപരമായി ശരിയല്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. 'വിലക്കയറ്റം സീമകൾ ലംഘിച്ച് കുതിക്കുമ്പോൾ സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു'; എന്ന മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സഭയിൽ വായിച്ചായിരുന്നു പിസി വിഷ്ണുനാഥിന്റെ വിമർശനം.

സപ്ലൈക്കോയിൽ ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റും പി സി വിഷ്ണുനാഥ് സഭയിൽ വായിച്ചു. വിലക്കയറ്റം മൂലം സാധാരണക്കാരായ ജനങ്ങളുടെ ജീവിത ചെലവിൽ 5000 രൂപയുടെ വർധനവാണ് ഉണ്ടായത്. വിപണി ഇടപെടലിന് സർക്കാർ നടപടി ഇല്ല. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

ഓണക്കിറ്റിനെ കുറിച്ച് സർക്കാർ ഒന്നും പറയാത്തത് എന്താണ്? സപ്ലൈകോയ്ക്ക് 3400 കോടി കുടിശ്ശികയുണ്ട്. അവിടെയാണോ സർക്കാർ 250 കോടി കൊടുത്തത്. ശരിക്കും അടിയന്തര പ്രമേയം അവതരിപ്പിക്കേണ്ടത് ഭക്ഷ്യമന്ത്രിയാണെന്നും പി സി വിഷ്ണുനാഥ് വിമർശിച്ചു.

സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്. ഓണച്ചന്ത ആരംഭിക്കാൻ കഴിയുന്നുണ്ടോ എന്നും എംഎൽഎ ചോദിച്ചു. സപ്ലൈക്കോ കെഎസ്ആർടിസിയുടെ വഴിയെ ഓടിക്കൊണ്ടിരിക്കുകയാണെന്നും പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

STOR HIGHLIGHTS: PC Vishnunadh MLA criticizes Suplyco and says There are no items, its moving like KSRTC

To advertise here,contact us