കെഎസ്ഇബി വാഴവെട്ട് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; മനസാക്ഷി ഇല്ലാത്ത പ്രവർത്തിയെന്ന് വി ഡി സതീശന്

കർഷകന് നഷ്ടപരിഹാരം നൽകാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പു നൽകിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രദ്ധ ക്ഷണിക്കലായി പ്രതിപക്ഷം വാഴവെട്ട് വിഷയം സഭയിൽ ഉന്നയിച്ചത്.

തിരുവനന്തപുരം: കോതമംഗലത്ത് കെഎസ്ഇബി വാഴവെട്ടിയ സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കെഎസ്ഇബിയുടെ പ്രവർത്തി മനസാക്ഷി ഇല്ലാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ അപകടസാധ്യത കണക്കിലെടുത്താണ് വാഴകൾ വെട്ടി മാറ്റിയതെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി മറുപടി നൽകി.

ഹൈടെൻഷൻ ലൈനിന് കീഴിലുള്ള വാഴകൾ കെഎസ്ഇബി വെട്ടി മാറ്റിയ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പു നൽകിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രദ്ധ ക്ഷണിക്കലായി പ്രതിപക്ഷം വാഴവെട്ട് വിഷയം സഭയിൽ ഉന്നയിച്ചത്.

കെഎസ്ഇബി കർഷകരെ അപമാനിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിന് മറുപടിയായി അപകടസാധ്യത കണക്കിലെടുത്താണ് വാഴകൾ വെട്ടി മാറ്റിയതെന്നും കൃഷിവകുപ്പുമായി ആലോചിച്ച് കർഷകന് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. സംഭവത്തിൽ കോതമംഗലത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർഷക കോൺഗ്രസ് നേതൃത്വത്തിൽ മൈലൂർ കെഎസ്ഇബി സബ്സ്റ്റേഷനു മുന്നിൽ താക്കീത് ധർണ്ണ സംഘടിപ്പിച്ചു.

എറണാകുളം ജില്ലയിലെ വാരപ്പട്ടി പഞ്ചായത്തില് തോമസ് എന്ന കര്ഷകന്റെ നാനൂറോളം കുലച്ചവാഴകളാണ് ഹൈടെന്ഷന് ലൈനിന്റെ സുരക്ഷയുടെ പേരില് കെഎസ്ഇബി ഉദ്യോഗസ്ഥര് വെട്ടിയത്. അവിചാരിതമായി ആ കര്ഷകനുണ്ടായ കഷ്ട നഷ്ടങ്ങൾക്ക് മാനുഷിക പരിഗണന നല്കി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള് കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കൃഷി മന്ത്രി പി പ്രസാദ് കത്ത് നൽകിയിരുന്നു.

മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴവെട്ടിമാറ്റിയത്. ഹൈടെന്ഷന് വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതുകൊണ്ടാണ് വെട്ടിമാറ്റിയത് എന്നാണ് കെഎസ്ഇബി അറിയിച്ചത്. കര്ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ചുള്ള 400ല് അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്.

To advertise here,contact us