സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് വിനയൻ

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിച്ചത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് വിനയൻ ആരോപിച്ചു

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ അക്കാദമിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിച്ചത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്ന് വിനയൻ ആരോപിച്ചു.

അന്വേഷണത്തിന് പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെങ്കിൽ ആ കമ്മീഷൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വിനയൻ പറഞ്ഞു. ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് ശക്തമായ ഇടപെടലാണ് രഞ്ജിത്ത് നടത്തിയതെന്നായിരുന്നു വിനയന്റെ ആരോപണം. കഴിഞ്ഞ ദിവസം വിനയൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു.

പരാതി അന്വേഷിക്കണമെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് കത്തിൽ വിനയൻ ആവശ്യപ്പെട്ടത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവുണ്ട് എന്നും പരാതിയിൽ വിനയൻ സൂചിപ്പിച്ചിരുന്നു.

രഞ്ജിത്ത് പുരസ്കാര നിർണ്ണയത്തിൽ ഇടപെട്ടു എന്നാരോപിച്ച് ജൂറി അംഗങ്ങളായ രണ്ടുപേരുടെ ശബ്ദരേഖ വിനയൻ പുറത്തുവിട്ടിരുന്നു. സംസ്ഥാന പുരസ്കാര നിർണയ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖയാണ് സംവിധായകൻ പുറത്തുവിട്ടത്.

To advertise here,contact us