'രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ വിനയന് നിയമപരമായി സമീപിക്കാം': സജി ചെറിയാൻ

കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും മന്ത്രി

ആലപ്പുഴ: ചലച്ചിത്ര പുരസ്കാര നിർണയത്തില് രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കിൽ സംവിധായകൻ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാൻ. വിനയന്റെ പക്കലുള്ള തെളിവ് ബന്ധപ്പെട്ടവരുടെ അടുത്ത് സമർപ്പിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. വിനയൻ മികച്ച സംവിധായകൻ തന്നെ എന്ന് അഭിപ്രായപ്പെട്ട മന്ത്രി, കൊടുത്ത അവാർഡുകളെല്ലാം നൂറുശതമാനം അർഹതപ്പെട്ടതാണെന്നും വിനയന്റെ സിനിമയ്ക്ക് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.

ജൂറി നിഷ്പക്ഷമായാണ് പ്രവര്ത്തിച്ചതെന്നും ഇതില് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് യാതൊരു റോളുമില്ലെന്നും അദ്ദേഹം ജൂറിയിലെ അംഗമല്ലെന്നും മുന്പ് മന്ത്രി സജി ചെറിയാന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

വിനയന്റെ സംവിധാനത്തിലൊരുങ്ങിയ 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ച് വിനയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. രഞ്ജിത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ തെളിവ് പുറത്തുവിടുമെന്നായിരുന്നു വിനയൻ പറഞ്ഞത്

എന്നാൽ പ്രതികരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ പുറത്തുവിടുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നും അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയിൽ ഉണ്ടായിരുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരം ലഭിച്ചത്. എന്നാൽ സിനിമയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ച സമയത്തും രഞ്ജിത്ത് ഇടപെടാൻ ശ്രമിച്ചുവെന്ന ആരോപണമുയർന്നിരുന്നു. ചിത്രത്തിന് പുരസ്കാരം നൽകരുതെന്ന് ജൂറി അംഗങ്ങളോട് രഞ്ജിത്ത് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി വിനയൻ പറഞ്ഞു. വിഷയത്തില് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിനയന്.

To advertise here,contact us