തിരുവനന്തപുരം: മോദി സർക്കാർ സഹായിച്ചാൽ തിരിച്ചും സഹായിക്കാമെന്ന് ലത്തീൻ അതിരൂപതാ വികാർ ജനറൽ ഫാദർ യൂജിൻ പെരേര പറഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുതലപ്പൊഴിയിൽ രാഷ്ട്രീയം കളിച്ചത് ഇടത് വലത് മുന്നണികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്ന് സഭയും മൽസ്യത്തൊഴിലാളികളും മനസിലാക്കി. ജനകീയ പ്രശ്നങ്ങളിൽ ജനങ്ങളുമായി ആശയ വിനിമയം തുടരും. ശക്തമായ ആശയ വിനിമയം ലത്തീൻ സഭയുമായി നടത്തുന്നുണ്ട്. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശത്ത് മാറ്റം കൊണ്ടുവരുമെന്നും മുതലപ്പൊഴിയിൽ ബിജെപിക്ക് രാഷ്ട്രീയമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്ര പ്രതിനിധികളുടെ മുതലപ്പൊഴി സന്ദർശനം സ്വാഗതാർഹമാണെന്ന് യൂജിൻ പെരേര പറഞ്ഞു. സന്ദർശനം നേരത്തെ നടത്താമായിരുന്നെന്നും കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാറുകാർക്ക് എല്ലാ സൗകര്യവും ചെയ്തു നൽകിയ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും യൂജിൻ പെരേര ആരോപിച്ചു.
മതന്യുനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മോദി സർക്കാരിന് മാത്രമേ സാധിക്കൂ എന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിൽ ഉണ്ടായത് ഉപയോഗിച്ച് അത് മായ്ച്ചു കളയാനാവില്ലെന്നും മതന്യൂനപക്ഷങ്ങൾ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.