തൃശൂർ: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ചിലർ ഉയർത്തുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പരിക്കുന്നത് തെറ്റായ കാര്യമാണ്. രാജ്യത്തെ മികച്ച സർവകലാശാലകളും പഠന നിലവാരവും ഭൗതിക സാഹചര്യവുമുളള സംസ്ഥാനത്തെ പിന്തുണക്കുന്നതിന് പകരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇത് ഖേദകരമാണെന്നും ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ഇകഴ്ത്തി കാണിക്കുന്നത് കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. സംസ്ഥാനത്തിന് പുറത്തുളള വിശ്വസ്ത ഏജൻസികളാണ് സർവകലാശാലകളും കലാലയങ്ങളും പരിശോധിച്ച് റാങ്ക് നൽകുന്നത്. രാജ്യത്തെ മികച്ച കലാലയങ്ങളിൽ 21 ശതമാനവും കേരളത്തിലാണ്. കേരള സർവകലാശാല നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസും എൻഐആർഎഫ് റാങ്കിങിൽ രാജ്യത്ത് 24-ാം സ്ഥാനത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാലിക്കറ്റ്, കാലടി ശ്രീശങ്കരാചാര്യ, കുസാറ്റ് എന്നീ സർവകലാശാലകൾ നാക് അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയിട്ടുണ്ട്. നാല് സർവകലാശാലകൾ എൻഐആർഎഫ് റാങ്കിങ് പട്ടികയിൽ ആദ്യ നൂറിൽ ഉൾപ്പെട്ടു. ഉന്നത വിദ്യഭ്യാസ രംഗത്ത് കാലാനുസൃത പരിഷ്കാരം സർക്കാർ നടപ്പാക്കുന്നുണ്ട്. മികച്ച സൗകര്യങ്ങളുളള ലബോറട്ടറികൾ, അക്കാദമി കോംപ്ലക്സ്, ലൈബ്രറി എന്നിവ കിഫ്ബി, സർക്കാർ പ്ലാൻ ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 16 കലാലയങ്ങൾക്ക് എ ഡബിൾ പ്ലസും 31 കലാലയങ്ങൾക്ക് എ പ്ലസും നേടാൻ കഴിഞ്ഞത് ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ അന്തർദേശീയ രംഗത്തേക്ക് ഉയർന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.