വിജയ-പരാജയങ്ങൾ ജനാധിപത്യത്തിൻ്റെ ഭാഗം; ഋഷി സുനകിന് രാഹുൽ ഗാന്ധിയുടെ കത്ത്

പൊതുസേവനത്തോടുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമർപ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുൽ ഗാന്ധി പ്രശംസിച്ചു

ന്യൂഡൽഹി: യുകെയിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് ഋഷി സുനകിന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്. വിജയങ്ങളും പരാജയങ്ങളും ജനാധിപത്യത്തിൻ്റെ അനിവാര്യമായ ഭാഗമാണെന്നും രണ്ടും നമ്മുടെ മുന്നേറ്റത്തിൽ ഉൾക്കൊള്ളണമെന്നും രാഹുൽ പറഞ്ഞു. പൊതുസേവനത്തോടുള്ള മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സമർപ്പണത്തെയും ബ്രിട്ടീഷ് ജനതയോടുള്ള പ്രതിബദ്ധതയെയും രാഹുൽ ഗാന്ധി പ്രശംസിച്ചു.

"സമീപത്തെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് എൻ്റെ അനുമോദനങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയങ്ങളും പരാജയങ്ങളും ഒരു ജനാധിപത്യത്തിലെ യാത്രയുടെ അനിവാര്യമായ ഭാഗമാണ്, രണ്ടും നാം നമ്മുടെ മുന്നേറ്റത്തിൽ ഏറ്റെടുക്കണം," രാഹുൽ ഗാന്ധി കത്തിൽ കുറിച്ചു. നാനൂറിലധികം സീറ്റുകള് നേടിയാണ് സ്റ്റാര്മറുടെ നേതൃത്വത്തില് ചരിത്രവിജയം നേടി ലേബര് പാര്ട്ടി അധികാരത്തില് മടങ്ങിയെത്തിയത്. ലേബര് പാര്ട്ടി നേതാവ് കെയ്ർ സ്റ്റാർമർ ഹോള്ബോണ് ആന്ഡ് സെന്റ് പാന്ക്രാസില് നിന്നാണ് വിജയിച്ചത്.

കണ്സര്വേറ്റീവ് പാര്ട്ടി തിരിച്ചടി നേരിട്ടപ്പോഴും ഋഷി സുനക് റിച്ച്മൗണ്ട് ആന്ഡ് നോര്ത്താലര്ട്ടണില് വിജയിച്ചിരുന്നു. ലിബറല് ഡെമോക്രാറ്റ് നേതാവ് എഡ് ഡാവി വന് ഭൂരിപക്ഷത്തില് ജയിച്ചു. യുകെയിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞു.

To advertise here,contact us