മോസ്കോ ഭീകരാക്രമണം: മരണം143 ആയി; ആക്രമണവുമായി ബന്ധമില്ലെന്ന് യുക്രൈൻ

20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്

മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 143 ആയി. 20 വർഷത്തിനിടെ റഷ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ റഷ്യൻ പൊലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ നാല് ഗൺമാൻമാരെ അടക്കം അറസ്റ്റ് ചെയ്തെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കാർ പിന്തുടർന്നാണ് ബ്രയാങ്ക് മേഖലയിൽ വച്ച് പ്രതികളെ പിടികൂടുന്നത്.

അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. പ്രതികൾ റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച വിവരം. കൃത്യം നടത്തിയ ശേഷം റഷ്യ-യുക്രൈൻ അതിർത്തിയിലേക്ക് നീങ്ങാൻ ശ്രമിക്കുകയായിരുന്നു. യുക്രൈനുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് പറഞ്ഞു.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമെന്ന് യുക്രൈൻ പ്രതികരിച്ചു. ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രൈൻ ഭരണകൂടം വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നിൽ മോസ്കോ ആണെന്നാണ് കീവിൽ നിന്നുള്ള പ്രതികരണം. എല്ലാ കുറ്റവാളികളും അവരെ നയിക്കുന്നവരും ശിക്ഷിക്കപ്പെടുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു.

To advertise here,contact us