കിം ജോങ് ഉൻ റഷ്യയിലെത്തി; നാല് വർഷത്തിന് ശേഷം പുടിനുമായി കൂടിക്കാഴ്ച

ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലേക്ക് യാത്ര ചെയ്തത്

മോസ്കോ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ റഷ്യയിലെത്തി. ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലേക്ക് യാത്ര ചെയ്തത്. കിം റഷ്യൻ അതിർത്തിയിലെ ഖസാനിൽ എത്തിയതായും അവിടെ സ്വാഗത പരിപാടികൾ നടന്നതായും ജപ്പാൻ ടിവി നെറ്റ്വർക്കായ ജെഎൻഎൻ റിപ്പോർട്ട് ചെയ്തു.

വിദേശകാര്യ മന്ത്രി, ഉന്നത സൈനിക ഉദ്യോഗസ്ഥർ, ആയുധ മേഖലയിലെ മുതിർന്ന കേഡർമാർ എന്നിവർക്കൊപ്പമാണ് കിമ്മിന്റെ യാത്ര. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടക്കുന്ന വ്ലാദിവോസ്തോകിലേക്ക് ഖസാനിൽ നിന്ന് 150 കിലോമീറ്റർ ദൂരമുണ്ട്.

നാല് വർഷങ്ങൾക്ക് ശേഷമാണ് പുടിനും കിമ്മും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. എന്നാൽ ഇരുനേതാക്കളും തമ്മിൽ എപ്പോൾ കൂടിക്കാഴ്ച നടത്തുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. അത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നടന്നേക്കാം എന്നാണ് സൂചന. റഷ്യയിൽ നിന്നു ഉപഗ്രഹ സാങ്കേതികവിദ്യയും ആണവ മുങ്ങിക്കപ്പലുകളും ഭക്ഷ്യവസ്തുക്കളും ഉത്തര കൊറിയ ആവശ്യപ്പെട്ടേക്കുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുടിന്റെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു.

To advertise here,contact us