'ധർമ്മശാല മോശം സ്റ്റേഡിയമല്ല, ഇന്നലെ ഫിൽഡിങ് പ്രാക്ടീസ് നടത്തി'; തെംബ ബാവുമ

ലോകകപ്പിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്

ധർമ്മശാല: ഏകദിന ലോകകപ്പിൽ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക - നെതർലൻഡ്സിനെ നേരിടും. ഹിമാചൽപ്രദേശിലെ ധർമ്മശാലയിലാണ് മത്സരം നടക്കുന്നത്. ഗ്രൗണ്ടിന്റെ നിലവാരത്തെക്കുറിച്ച് നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. അഫ്ഗാനിസ്ഥാൻ താരം മുജീബ് അർ റഹ്മാൻ ധർമ്മശാല സ്റ്റേഡിയത്തിൽ ഫീൽഡിങ്ങിനിടെ മുട്ടിന് പരിക്കേൽക്കാതെ കഷ്ടിച്ചാണ് രക്ഷപെട്ടത്. പിന്നാലെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തിന് ശേഷവും സ്റ്റേഡിയത്തിനെതിരെ ഗുരുതര വിമർശനം ഉയർന്നിരുന്നു. ഇപ്പോള് സ്റ്റേഡിയത്തിന്റെ നിലവാരത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ.

ധർമ്മശാല ലോകത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ്. ഇന്നലെ ദക്ഷിണാഫ്രിക്കൻ ടീം ഇവിടെ പരിശീലനം നടത്തിയിരുന്നു. എന്നാൽ ഈ സ്റ്റേഡിയത്തിൽ ഫീൽഡ് ചെയ്യുമ്പോൾ വ്യത്യസ്ത ടെക്നിക്കുകൾ ഉപയോഗിക്കണം. പ്രത്യേകിച്ച് താരങ്ങൾ ഡൈവ് ചെയ്യുമ്പോൾ. നാളത്തെ മത്സരത്തിൽ വിക്കറ്റ് വീഴുന്നതാവും മത്സരവിധി നിർണയിക്കുകയെന്നും തെംബ ബാവുമ വ്യക്തമാക്കി.

ലോകകപ്പിൽ രണ്ട് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ശ്രീലങ്കയെയും ഓസ്ട്രേലിയയെയുമാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. നെതർലൻഡ്സ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. എങ്കിലും അപ്രതീക്ഷിത അട്ടിമറി നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നെതർലൻഡ്സ്.

To advertise here,contact us