ബെര്ലിന്: യൂറോ കപ്പില് തുര്ക്കിയെ പരാജയപ്പെടുത്തി നെതര്ലാന്ഡ്സ് സെമി ഫൈനലില്. ടര്ക്കിഷ് പോരാട്ടവീര്യത്തെ അതിജീവിച്ച് ഒന്നിനെതിരെ രണ്ടുഗോളുകള്ക്കാണ് ഡച്ചുപടയുടെ വിജയം. ആദ്യ പകുതിയില് ഒരു ഗോളിന് പിന്നിലായ നെതര്ലാന്ഡ്സ് രണ്ടാം പകുതിയില് രണ്ട് ഗോള് നേടി സെമി ബെര്ത്ത് ഉറപ്പിച്ചു.
🟠 Netherlands digging deep 💪#EURO2024 | #NEDTUR pic.twitter.com/kd6StfG30J
35-ാം മിനിറ്റില് സാമത്ത് അകയ്ഡിന്റെ ഗോളിലാണ് തുര്ക്കി മുന്നിലെത്തിയത്. എന്നാല് 70-ാം മിനിറ്റില് സ്റ്റീഫന് ഡി വ്രിജിന്റെ ഗോളിൽ നെതർലൻഡ്സ് ഒപ്പമെത്തി. 76-ാം മിനിറ്റിൽ മെര്ട് മുള്ഡറുടെ സെല്ഫ് ഗോളാണ് തുർക്കിക്ക് തിരിച്ചടിയായത്. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള് നടത്തി. സെമിയില് ഇംഗ്ലണ്ടാണ് നെതര്ഡലന്ഡ്സിന്റെ എതിരാളികള്.
മത്സരത്തിന്റെ തുടക്കത്തില് തുര്ക്കിക്കായിരുന്നു നേരിയ മുന്തൂക്കം. തുടര്ച്ചയായ നീക്കങ്ങള്ക്ക് പിന്നാലെ 35-ാം മിനിറ്റില് തുര്ക്കി ലക്ഷ്യം കണ്ടു. കോര്ണറില് നിന്നുള്ള പന്തില് അര്ദ ഗുളര് ബോക്സിലേക്ക് നല്കിയ ക്രോസ് ഗോള്പോസ്റ്റിന് തൊട്ടുമുന്നില് വെച്ച് മികച്ച ഹെഡറിലൂടെ സാമത്ത് അകയ്ഡിന് ഗോളാക്കിമാറ്റി. തുര്ക്കിയുടെ ഒരു ഗോള് ലീഡോടെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില് ഗോള് തിരിച്ചടിക്കാനുള്ള നെതര്ലാന്ഡ്സിന്റെ മികച്ച മുന്നേറ്റങ്ങള് കണ്ടു. 70-ാം മിനിറ്റില് ഡച്ചുപട ഒപ്പമെത്തി. കോര്ണറില് നിന്ന് ലഭിച്ച പന്ത് മെംഫിസ് ഡിപേ നല്കിയ മികച്ച ക്രോസ് കിടിലന് ഹെഡറിലൂടെ സ്റ്റീഫന് ഡി വ്രിജ് വലയിലെത്തിച്ചു.
75-ാം മിനിറ്റില് മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ ഗോള് പിറന്നു. നെതര്ലാന്ഡിന്റെ മുന്നേറ്റം ഗോള്ലൈനിന്റെ തൊട്ടടുത്തുവെച്ച് തടയുന്നതിനിടെ തുര്ക്കി താരം മെര്ട് മുല്ഡറുടെ ദേഹത്തുതട്ടി പന്ത് വലയിലെത്തി. ഗോള്കീപ്പര്ക്ക് നിസ്സഹായനായി നോക്കിനില്ക്കാന് മാത്രമാണ് സാധിച്ചത്. ഗോള് മടക്കാന് അവസാന നിമിഷം വരെ തുര്ക്കി പരിശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.