ഈ വർഷം ബലോൻ ദ് ഓർ നേടും; ആത്മവിശ്വാസത്തിൽ എർലിങ് ഹാളണ്ട്

കരീം ബെൻസീമയാണ് നിലവിലത്തെ ബലോൻ ദ് ഓർ ജേതാവ്

പാരിസ്: ഈ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരപ്പട്ടിക പുറത്തുവന്നപ്പോൾ രണ്ട് പേരുകളാണ് ശ്രദ്ധേയമായത്. ആദ്യത്തേയാൾ അർജന്റീനൻ ഇതിഹാസം ലയണൽ മെസ്സി. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോളടിയന്ത്രവും നോർവെ താരവുമായ എർലിങ് ഹാളണ്ടാണ് രണ്ടാമൻ. ബലോൻ ദ് ഓർ പുരസ്കാരത്തിന് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടന്നതും ഇരുവരുടെയും പേരുകൾക്കാണ്. ലോകകപ്പ്, ഫ്രഞ്ച് ലീഗ് തുടങ്ങിയ വിജയങ്ങൾ മെസ്സിക്ക് സാധ്യത നൽകുന്നു. എന്നാൽ ഇത്തവണത്തെ ബലോൻ ദ് ഓർ നേടാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് എർലങ് ഹാളണ്ട്.

താൻ ചെറുപ്പം ആണെന്നും ഇനിയും അവസരങ്ങൾ വരുമെന്നും ഹാളണ്ട് ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ മെസ്സിയെ മറികടന്ന് ഇത്തവണ തന്നെ ബലോൻ ദ് ഓർ നേടാൻ കഴിഞ്ഞേക്കുമെന്ന് ഹാളണ്ട് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയിലെ മിന്നും പ്രകടനമാണ് ഹാളണ്ടിനെ പുരസ്കാര പട്ടികയിൽ എത്തിച്ചത്. കഴിഞ്ഞ സീസണില് സിറ്റിക്കായി ഹാളണ്ട് 52 ഗോളുകള് നേടി. പ്രീമിയർ ലീഗിൽ 35 മത്സരങ്ങളില് നിന്ന് 36 ഗോളുകൾ വലയിലെത്തിച്ച് റെക്കോർഡിട്ടു. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും എഫ്എ കപ്പും സ്വന്തമാക്കിയ സിറ്റിയുടെ ട്രബിൾ നേട്ടത്തിൽ ഹാളണ്ടിൻ്റെ പ്രകടനം നിർണായകമായി.

ഖത്തറിൽ അർജൻ്റീനയെ ജേതാക്കളാക്കിയ മെസ്സിയെ ഹാളണ്ട് മറികടക്കുമോ എന്ന് പുരസ്കാര രാവിൽ മാത്രമെ അറിയാൻ കഴിയു. ഒക്ടോബർ 30നാണ് ബലോൻ ദ് ഓർ ജേതാവിനെ നിർണയിക്കുക. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയർ, റയൽ വിട്ട് സൗദിയിലെത്തിയ കരീം ബെൻസീമ, ജൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രൂയ്നെ, മുഹമ്മദ് സലാ, എമിലിയാനോ മാർട്ടിനെസ് തുടങ്ങി 30 താരങ്ങളാണ് ബലോൻ ദ് ഓറിനായി മത്സരിക്കുന്നത്. കരീം ബെൻസീമയാണ് നിലവിലത്തെ ബലോൻ ദ് ഓർ ജേതാവ്.

To advertise here,contact us