ബാര്ബഡോസ്: ട്വന്റി 20 ലോകകപ്പ് കിരീടവുമായി ടീം ഇന്ത്യ നാട്ടിലേക്ക് തിരിച്ചെത്തുന്നത് വീണ്ടും വൈകും. ബാര്ബഡോസില് ചുഴലിക്കാറ്റും കനത്ത മഴയും പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഇന്ത്യന് ടീമിന്റെ മടക്കം വൈകിയത്. ബാർബഡോസിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. പിന്നീട് ബുധനാഴ്ച്ച രാത്രി 8 മണിയോടെ പ്രത്യേക വിമാനത്തിൽ എത്തുമെന്നായിരുന്നു വിവരം. എന്നാൽ കാലാവസ്ഥ വീണ്ടും മോശമായതോടെ ഈ ശ്രമവും ഉപേക്ഷിച്ചു. ടീം ഡൽഹിയിൽ വ്യാഴാഴ്ച്ച രാവിലെ അഞ്ച് മണിയോടെ മാത്രമേ എത്തുകയുള്ളൂ എന്ന് പുതിയ വിവരം.
നിലവിൽ കരീബിയന് ദ്വീപുകള്ക്ക് സമീപമുള്ള അതിശക്തമായ ബെറില് ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്ച്ചെയോടെ ബാര്ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകൾ. ഇന്നും അതിശക്തമായ മഴയാണ് ബാര്ബഡോസില് പ്രവചിച്ചിരിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
വെസ്റ്റ്ഇൻഡീസിലും അമേരിക്കയിലും നടന്ന കുട്ടി ക്രിക്കറ്റിന്റെ ഒമ്പതാം ലോകകപ്പിന്റെ കലാശപോരിൽ ശനിയാഴ്ച്ച രാത്രി രോഹിതിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടിയിരുന്നു. വിരാട് കോഹ്ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുംറയടങ്ങുന്ന പേസ് നിരയുടെയും മികവിലാണ് ഇന്ത്യ തങ്ങളുടെ കുട്ടിക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.
കനത്ത മഴയും ചുഴലിക്കാറ്റും; ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്ക യാത്ര വൈകും