കനത്ത മഴയും ചുഴലിക്കാറ്റും; ബാർബഡോസിൽ നിന്നുള്ള ഇന്ത്യൻ ടീമിന്റെ മടക്ക യാത്ര വൈകും

നിലവിൽ ടീം ഇന്ത്യ ബാർബഡോസിലെ ഹിൽട്ടണ് ഹോട്ടലിൽ തങ്ങുകയാണ്

ബാർബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ ട്വന്റി 20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യന് ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. എന്നാൽ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം വിമാനത്താവളം അടച്ചതോടെ യാത്ര റദ്ദാക്കേണ്ടി വന്നു. നിലവിൽ ടീം ഇന്ത്യ ബർബഡോസിലെ ഹിൽട്ടണ് ഹോട്ടലിൽ തങ്ങുകയാണ്.

ചൊവ്വാഴ്ച്ചയോ ബുധനാഴ്ചയോ മാത്രമേ ടീമിന് പുറപ്പെടാനാവൂവെന്നാണ് റിപ്പോര്ട്ടുകള്. നിലവിൽ കരീബിയന് ദ്വീപുകള്ക്ക് സമീപമുള്ള അതിശക്തമായ ബെറില് ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്ച്ചെയോടെ ബാര്ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകൾ. ഇന്നും അതിശക്തമായ മഴയാണ് ബാര്ബഡോസില് പ്രവചിച്ചിരിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.

വെസ്റ്റ്ഇൻഡീസിലും അമേരിക്കയിലും നടന്ന കുട്ടി ക്രിക്കറ്റിന്റെ ഒമ്പതാം ലോകകപ്പിന്റെ കലാശപോരിൽ ശനിയാഴ്ച്ച രാത്രി രോഹിതിന് കീഴിലുള്ള ഇന്ത്യൻ സംഘം സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടിയിരുന്നു. വിരാട് കോഹ്ലിയുടെയും അക്സർ പട്ടേലിന്റെയും ബാറ്റിങ്ങ് കരുത്തിലും ബുംറയടങ്ങുന്ന പേസ് നിരയുടെയും മികവിലാണ് ഇന്ത്യ തങ്ങളുടെ കുട്ടിക്രിക്കറ്റിലെ രണ്ടാം ലോക കിരീടവും, ലോക ക്രിക്കറ്റിലെ നാലാം കിരീടവും നേടിയത്. കളിയുടെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടെങ്കിലും ഉജ്വല ബൗളിങ് തിരിച്ചു വരവ് ഇന്ത്യയ്ക്ക് തുണയായി.

'ഏത് തിരക്കഥയേക്കാളും മികച്ചത്'; കോഹ്ലിയുടെയും രോഹിത്തിന്റെയും ടി20 കരിയറിനെ പുകഴ്ത്തി ഗംഭീര്

To advertise here,contact us