'മമ്മൂക്ക രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ ഗംഭീരം'; നൻപകലിനെ പ്രകീർത്തിച്ച് വിജയ് സേതുപതി

'എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു'

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തെ പ്രകീർത്തിച്ച് നടൻ വിജയ് സേതുപതി. നൻപകൽ ഒരു വല്ലാത്ത അനുഭവം നൽകിയ സിനിമയാണെന്നും പലർക്കും ആ ചിത്രം സജസ്റ്റ് ചെയ്തിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഗോൾഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'ഞാൻ പ്രേമലു രണ്ടു തവണ കണ്ടു. പ്രേമലുവിലെ കാസ്റ്റിംഗ് ഗംഭീരമായിരുന്നു. നായികയും നായകനും മാത്രമല്ല എല്ലാ കഥാപാത്രങ്ങളും രസമായിരുന്നു. അതുപോലെ മഞ്ഞുമ്മൽ ബോയ്സ്, ഭ്രമയുഗം, കാതൽ ഒക്കെ കണ്ടു. നൻപകൽ നേരത്ത് മയക്കവും കണ്ടിട്ടുണ്ട്. എന്തൊരു സിനിമയാണ്, ഞാൻ ഒരുപാട് പേർക്ക് ആ സിനിമ സജസ്റ്റ് ചെയ്തു. ആ സിനിമ കാണുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥയാണ്. എല്ലാവർക്കും ആ സിനിമ മനസിലാകുമെന്ന് കരുതുന്നില്ല. എന്നാൽ ആ സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടു,'

'ആ സിനിമയിൽ ശിവാജി ഗണേശനെ അനുകരിക്കുന്ന ഒരു രംഗമുണ്ട്. മമ്മൂക്ക ഒരേസമയം രണ്ട് കഥാപാത്രങ്ങളായി അഭിനയിക്കുന്നതൊക്കെ വളരെ നന്നായിരുന്നു. അവസാനം അദ്ദേഹം മലയാളിയായി മാറുന്നതൊക്കെ ഗംഭീരമാണ്,' എന്ന് വിജയ് സേതുപതി പറഞ്ഞു.

'ഹെഡ്സെറ്റ് വെച്ച് കേൾക്ക്'; ഇത് ഒരൊന്നൊന്നര 'നടന്ന സംഭവം' തന്നെ, ട്രെയ്ലർ

കഴിഞ്ഞ വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിൽ മികച്ച ചിത്രവും മികച്ച നടനും ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച നൻപകൽ നേരത്ത് മയക്കം ദുൽഖർ സൽമാന്റെ വെഫെയറർ ഫിലിംസ് ആണ് തിയേറ്ററുകളിലെത്തിച്ചത്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണുണ്ടായത്. മലയാളിയായ ജെയിംസിനെ കൂടാതെ തമിഴനായ സുന്ദരം എന്നീ ഭാവങ്ങളിലാണ് മമ്മൂട്ടിയുടെ വേഷപ്പകർച്ച.

To advertise here,contact us