തെറ്റിദ്ധാരണകൾ മൂലം വേർപിരിഞ്ഞു, പിന്നീട് ഒരിക്കലും 'ഗുണ' സെറ്റിൽ പോയിട്ടില്ല: സിബി മലയിൽ

യഥാർത്ഥത്തിൽ കമല ഹാസൻ സിബി മലയിൽ കൂട്ടുകെട്ടിൽ പിറക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഗുണ. ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സിബി മലയിൽ പറയുന്നു.

'മഞ്ഞുമ്മല് ബോയ്സ്' തമിഴ് നാട്ടിൽ തരംഗം തീർത്ത് മുന്നേറുന്നതില് കമലഹാസനും, ഗുണ കേവും, 'ഗുണ' ചിത്രത്തിലെ 'കണ്മണി അൻപോട്' എന്ന ഗാനവും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കമലഹാസൻ സിബി മലയിൽ കൂട്ടുകെട്ടിൽ പിറക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ഗുണ. ചിത്രത്തിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. ഇന്ത്യൻ എക്സ്പ്രെസിന് നല്കിയ അഭിമുഖത്തിലാണ് സിബി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

'കമൽഹാസൻ എന്നെ രാജ് കമൽ ഫിലിംസിൻ്റെ ഓഫീസിലേക്ക് ക്ഷണിച്ചു, 'തനിയാവർത്തനം' എന്ന സിനിമ തമിഴിൽ അവതരിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. കമലിൻ്റെ മാനേജരായ ഡിഎൻ സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കേണ്ടിയിരുന്നത്. ഒരു കൊമേഴ്സ്യൽ സിനിമ വേണമെന്നായിരുന്നു അവരുടെ ആഗ്രഹം.

തുടർന്ന്, ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സിനെ (IPKF) അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. വിഷയം വിശദമായി ചർച്ച ചെയ്തു. എന്നാൽ കമൽ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആകസ്മികമായി, അടുത്ത വർഷം രാജീവ് ഗാന്ധി കൊല്ലപ്പെടുകയ്യും ചെയ്തു.

ഒരു പുതിയ കഥയ്ക്കായി ഞങ്ങൾ ആലോചന തുടങ്ങി. അല്പം വിചിത്രമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കമൽ താൽപ്പര്യം പ്രകടിപ്പിച്ചു, ഇത് 'ഗുണ' എന്ന ചിത്രത്തിന്റെ ആശയം വികസിപ്പിക്കുന്നതിലേക്ക് ഞങ്ങളെ നയിച്ചു. ഞാനും കമലും വേണുവും സാബു ജോണും ചേർന്ന് ആലോചനകൾ തുടങ്ങി. തമിഴ് സാഹിത്യകാരൻ ബാലകുമാരൻ്റെ സഹായവും ഞങ്ങൾ തേടി. ഗുണയെ കുറിച്ചുള്ള ചർച്ചകൾ നീണ്ടു പോയപ്പോൾ, എൻ്റെ നിലവിലുള്ള പ്രൊജക്റ്റായ ഭരതത്തിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വന്നു.

പിള്ളേര് 'ആ സീനും അങ്ങ് മാറ്റി'; തമിഴ്നാട്ടിൽ 50 കോടി ക്ലബ് തുറന്ന് മഞ്ഞുമ്മൽ ബോയ്സ്

അതിൻ്റെ ഷൂട്ടിംഗിനിടെ, ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ച് എന്നെ അറിയിച്ചുകൊണ്ട് കമൽ എത്തി. ഭരതത്തിൻ്റെ റിലീസ് തീയതിയോട് അടുത്ത് എനിക്ക് കാഞ്ചീപുരത്ത് മുൻകൂർ കമ്മിറ്റ്മെൻ്റുകൾ ഉണ്ടായിരുന്നു. കാഞ്ചീപുരത്തെ ജോലി കഴിഞ്ഞ് കമലിൻ്റെ ഓഫീസിൽ എത്തിയപ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു. ആ തെറ്റിദ്ധാരണ ഞങ്ങളുടെ വേർപിരിയലിലേക്ക് നയിച്ചു. കമലിന്റെ അസോസിയേറ്റ് ആയ സന്താന ഭാരതിയോടൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ച് കമൽ സിനിമയുമായി മുന്നോട്ട് പോയി. വേണുവും സാബും അവരുടെ ഇടപെടൽ തുടർന്നു, പക്ഷേ പിന്നീട് ഞാൻ ഒരിക്കലും ഗുണ സെറ്റിൽ പോയിട്ടില്ല' സിബി മലയില് പറയുന്നു.

To advertise here,contact us