'ഓപ്പൺഹൈമറിലെ വിവാദ രംഗം'; കിലിയൻ മർഫി പ്രതികരിക്കുന്നു

വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്ത്യയിലെ കളക്ഷനിൽ നേട്ടം കൊയ്യുകയാണ് ഓപ്പൺഹൈമർ

icon
dot image

ക്രിസ്റ്റഫർ നോളൻ ചിത്രം 'ഓപ്പൺഹൈമർ' ഇന്ത്യയിൽ റിലീസിനെത്തിയത് ജൂലൈ 21നാണ്. അണുബോംബിന്റെ സൃഷ്ടാവ് റോബർട്ട് ഓപ്പൺഹൈമറിന്റെ ബയോപ്പിക്കായ സിനിമ ഒരു രംഗത്തിന്റെ പേരിൽ രാജ്യത്ത് വിവാദമാകുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഓപ്പൺഹൈമർ ഭഗവദ്ഗീതയിലെ രണ്ടു വരികൾ വായിക്കുന്നതാണ് ഒരുവിഭാഗം വിവാദമാക്കിയത്. ഇതിനോട് പ്രതികരിക്കുകയാണ് ഓപ്പൺഹൈമറുടെ വേഷം അവതരിപ്പിച്ച കിലിയൻ മർഫി.

ഒരുകാര്യം കഥയിൽ അത്രമേൽ പ്രധാനപ്പെട്ടതാണെങ്കിൽ എങ്ങനെ ഒഴിവാക്കുമെന്നാണ് താരം ചോദിക്കുന്നത്. 'ആ സീൻ സിനിമയിൽ നിർണ്ണായകമാണെന്നാണ് ഞാൻ കരുതുന്നത്. ജീൻ ടാറ്റ്ലോക്കുമായി ഓപ്പൺഹൈമറിനുണ്ടായിരുന്ന ബന്ധം സിനിമയുടെ ഏറ്റവും വൈകാരികമായ ഭാഗങ്ങളിൽ ഒന്നാണ്. ഒരുകാര്യം കഥയിൽ അത്രമേൽ പ്രധാനമാണെങ്കിൽ അതിനെ വിലമതിക്കണമെന്നാണ് ഞാൻ കരുതുന്നത്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. സ്വകാര്യ രംഗങ്ങൾ അഭിനയിക്കുന്നത് ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്,' കിലിയൻ മർഫി പറഞ്ഞു. കിലിയൻ മർഫിക്കൊപ്പം ഫ്ലോറൻസ് പഗ് ആണ് വിവാദ രംഗത്തിൽ അഭിനയിക്കുന്നത്.

ഓപ്പൺഹൈമറിനൊപ്പം ക്ലാഷ് റിലീസായ 'ബാർബി'യാണ് ആഗോള കളക്ഷൻ കണക്കുകളിൽ മുന്നിൽ നിൽക്കുന്നതെങ്കിൽ ഇന്ത്യയിൽ നോളൻ ചിത്രത്തിനാണ് ആരാധകരേറെ. അതേസമയം, വിവാദം പൊട്ടിപ്പുറപ്പെട്ട ശേഷം ഇന്ത്യയിലെ കളക്ഷനിൽ വീണ്ടും നേട്ടം കൊയ്യുകയാണ് ഓപ്പൺഹൈമർ.

dot image
To advertise here,contact us