റിമോട്ട് നൽകിയില്ല, മകന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

വടികൊണ്ടും കൈകൊണ്ടും ശിവപ്രസാദിന്റെ ശരീരത്തിൽ അടിച്ചു

തൃശൂർ: അരിമ്പൂരിൽ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. അരിമ്പൂർ സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ എന്ന മാധവ(55 )നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ടിവിയുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് മകൻ ശിവപ്രസാദിനെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

റിമോട്ട് ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നപ്പോൾ തിലകൻ വടികൊണ്ടും കൈകൊണ്ടും ശിവപ്രസാദിന്റെ ശരീരത്തിൽ അടിച്ചു. തുടയിലും ദേഹത്തും പുറത്തും മുഖത്തും കൈകാലുകളിലും അടിയേറ്റ് ചുവന്ന പാടുകളുണ്ട്. ചിലയിടത്ത് കരുവാളിച്ച പാടുമുണ്ട്. നീരുവന്ന നിലയിലുമാണ്. തല്ലരുതെന്ന് കരഞ്ഞ് പറഞ്ഞിട്ടും മർദ്ദിച്ചു. ഇതോടെ വേദന കൊണ്ട് കരഞ്ഞ കുട്ടി വാർഡ് അംഗത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

വാർഡ് അംഗം സിന്ധു സഹദേവനാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്തിക്കാട് എസ്ഐയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘപ്രതിയെ പിടികൂടിയത്.

To advertise here,contact us